Author: News Desk

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തരുതെന്ന് നഗരസഭ. കൂടുതൽ നായ്ക്കളെ വളർത്തുന്നത് അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയാണ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണം. ഇക്കാര്യത്തിൽ നഗരസഭ കൗൺസിലാണ് തീരുമാനമെടുക്കുക. വർഷം തോറും പ്രത്യേക ഫീസും അടയ്ക്കണം. പുതിയ നിയമത്തിനൊപ്പം ബ്രീഡ് അധിഷ്ഠിത ലൈസൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ ബ്രീഡുകൾക്ക് 500 രൂപയും വലിയ ബ്രീഡുകൾക്ക് 1,000 രൂപയുമാണ് പുതിയ ഫീസ്. നേരത്തെ ഇത് എല്ലാ ഇനങ്ങൾക്കും 125 രൂപയായിരുന്നു.

Read More

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിന്‍റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങൾ 6-7, 2-6 എന്ന സ്കോറിന് പരാജയപ്പെട്ടത്. മത്സരത്തോടെ സാനിയയുടെ ഗ്രാൻഡ് സ്ലാം കരിയറിന് അവസാനമായി. കിരീട വിജയത്തോടെ തന്‍റെ ഗ്രാൻഡ്സ്ലാം കരിയർ അവസാനിപ്പിക്കണമെന്ന സാനിയയുടെ പ്രതീക്ഷകൾ തകർന്ന് വീണു. ഇത് തന്‍റെ അവസാന ഗ്രാൻഡ് സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏഴാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് സാനിയ മെൽബണിലെത്തിയത്. സെമിഫൈനലിൽ ബ്രിട്ടന്‍റെ നീൽ പുപ്സ്കിയെയും അമേരിക്കയുടെ ഡിസൈർ ക്രവാഷിക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ലാത്വിയൻ, സ്പാനിഷ് ജോഡികളായ ജെലെന ഒസ്റ്റാപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ വാക്ക് ഓവർ നേടിയാണ് ഇന്ത്യൻ സഖ്യം സെമിയിൽ പ്രവേശിച്ചത്.

Read More

ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് ജാവ 42 തവാങ് എഡിഷൻ പുറത്തിറക്കി. അരുണാചൽ പ്രദേശിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി മാത്രം 100 ജാവ 42 തവാങ് എഡിഷൻ മോട്ടോർ സൈക്കിളുകൾ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ജാവ 42 നെക്കാൾ 20,000 രൂപ കൂടുതലുള്ള തവാങ് എഡിഷൻ ഇതിനകം പൂർണ്ണമായും വിറ്റഴിഞ്ഞു.  ഹിമാലയൻ സംസ്കാരത്തിന്‍റെ ഭാഗമായ ലുങ്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാവ 42 തവാങ് എഡിഷൻ നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. നല്ല ഭാവിക്കും വിജയത്തിനുമുള്ള ശുഭ അടയാളമായും ലുങ്തയെ ഉപയോഗിക്കുന്നു. സ്പെഷ്യൽ എഡിഷന്‍റെ ഇന്ധന ടാങ്കിലും മുൻവശത്തും ലുങ്തയുടെ രൂപമുണ്ട്. സ്പെഷ്യൽ എഡിഷനിൽ അവയുടെ നിശ്ചിത നമ്പറുകളും വാഹനത്തിനൊപ്പം വെങ്കലത്തിൽ പ്രത്യേക രൂപത്തിൽ നൽകിയിരിക്കുന്നു.  ജാവ 42 സ്പോർട്സ് സ്ട്രിപ്പ് ഓൾസ്റ്റാർ ബ്ലാക്ക് മോട്ടോർ സൈക്കിളിനെയാണ് സ്പെഷ്യൽ എഡിഷനാക്കി മാറ്റിയിരിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമെറ്റുകൾ, റൈഡിംഗ് ജാക്കറ്റുകൾ, ഹെഡ്ലൈറ്റ് ഗ്രില്ലെ, സ്പെഷ്യൽ മിററുകൾ, ക്രാഷ്ഗാർഡ് എന്നിവയും ജാവ യെസ്ഡി…

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2024ലെ പൊതുതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് ജനവിധി തേടുമെന്ന വാർത്തകൾക്ക് ശക്തി പകർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. പ്രധാനമന്ത്രി മേഖല അതിർത്തികൾ ഭേദിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഇപ്പോൾ ‘ഇൻസൈഡർ’ ആയാണ് കണക്കാക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിലാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ മത്സരിക്കണം. മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ മാധ്യമങ്ങളിലൂടെ എങ്ങനെയോ പ്രചരിച്ചുവെന്നും പല സ്ഥലങ്ങളിലും താൻ പോകുമ്പോൾ ആളുകൾ അതിനെക്കുറിച്ച് ചോദിക്കാറുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന തോന്നൽ ഉണ്ടാകുമെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോദി രാമനാഥപുരത്ത് നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും ഇത് സജീവ ചർച്ചയാണ് എന്നും അദ്ദേഹം പറഞ്ഞു.

Read More

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ക്ലാപ്പന സ്വദേശിയായ പതിനാറുകാരനാണ് ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർത്ഥി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിപിടി കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് 16കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷമായിരുന്നു വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം. 23ന് വൈകിട്ടാണ് സംഭവങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ 23ന് ചികിത്സയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാല് പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചതായി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചതായി വിദ്യാർത്ഥി ആരോപിച്ചു. അതേസമയം ആരോപണം ഓച്ചിറ പൊലീസ് നിഷേധിച്ചു. വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കള്ളമാണെന്നും ഓച്ചിറ പൊലീസ് പറഞ്ഞു. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയാണുണ്ടായത്. ഒരു…

Read More

ക്വീവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കീവിലുണ്ടായ ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. യുക്രൈന് യുദ്ധ ടാങ്കുകൾ നൽകാമെന്ന് യുഎസും ജർമ്മനിയും വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിൽ 35 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ടിടത്ത് തീപിടിക്കുകയും ചെയ്തു. റഷ്യ 55 മിസൈലുകൾ വിക്ഷേപിച്ചതായും അതിൽ 47 എണ്ണം യുക്രൈൻ പ്രതിരോധ സേന വെടിവച്ചിട്ടതായും യുക്രൈൻ അറിയിച്ചു. യുക്രൈനിലെ പവർ പ്ലാന്‍റ് ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. യുക്രൈന് യുദ്ധ ടാങ്കുകൾ നൽകാമെന്ന യുഎസിന്‍റെയും ജർമ്മനിയുടെയും വാഗ്ദാനം റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. 31 അബ്രാംസ് യുദ്ധ ടാങ്കുകൾ നൽകുമെന്നാണ് യുഎസ് അറിയിച്ചത്. യുക്രൈന് യുദ്ധ ടാങ്കുകൾ വിതരണം ചെയ്യുന്നതിന് ജർമൻ ചാൻസലർ ഒലഫ് ഷോൾസും പച്ചക്കൊടി കാട്ടിയിരുന്നു. ബ്രിട്ടൻ ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുക്രൈനെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.

Read More

തിരുവനന്തപുരം : നഷ്ടപ്പെട്ട പാസ്സ്പോർട്ട് തിരിച്ചുകിട്ടാൻ വഴിയൊരുക്കിയ ഓട്ടോഡ്രൈവർക്കും, പൊലീസിനും നന്ദി രേഖപ്പെടുത്തി എഴുത്തുകാരൻ സക്കറിയ. പൊലീസിന്റെ ഇടപെടൽ തന്നിൽ മതിപ്പുളവാക്കിയെന്നും, അവരോടുള്ള തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചന്തു എന്ന ഓട്ടോഡ്രൈവറാണ് കളഞ്ഞുകിട്ടിയ പാസ്സ്പോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയത്. യാഥാർഥ്യ ബോധം നശിക്കാത്ത, ചിന്താശക്തിയുള്ള കോടിക്കണക്കിന് സാധാരണക്കാരുടെ പ്രതിനിധിയാണ് ചന്തുവെന്നും സക്കറിയ രേഖപ്പെടുത്തി. രാഷ്ട്രീയാധികാരികൾ ദുരുപയോഗം ചെയ്യുന്ന സംവിധാനമാണ് പൊലീസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള വിമർശനം. എന്നാൽ തമ്പാനൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ പ്രകാശും, സഹപ്രവർത്തകരും തന്നോട് നല്ല സമീപനമായിരുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന സുഹൃത്താണ് കളഞ്ഞുകിട്ടിയ ഡയറി ചന്തുവിനെ ഏൽപ്പിച്ചത്. തുറന്നു നോക്കിയപ്പോൾ പാസ്സ്പോർട്ട് ആണെന്ന് മനസിലായി. കൂടാതെ കാലാവധി തീയതി 2027 വരെ എന്നും കണ്ടതിനാൽ ഉപയോഗത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read More

ന്യൂഡൽഹി: ഡോളറിനെതിരെ ഇടിഞ്ഞ് പാക്കിസ്ഥാൻ രൂപ. മൂല്യം 255 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിനായി എക്സചേഞ്ച് നിരക്കിൽ അയവ് വരുത്തിയതിനാലാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. ഒറ്റ ദിവസം കൊണ്ട് 24 രൂപയാണ് കുറഞ്ഞത്. കറൻസി നിരക്കിൻ മേലുള്ള സർക്കാർ നിയന്ത്രണം നീക്കം ചെയ്യണമെന്നും വിപണി അനുസരിച്ച് നിരക്ക് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 6.5 ബില്യൺ ഡോളറിന്‍റെ സഹായമാണ് പാകിസ്ഥാൻ നേടിയെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യമാണ് പാക്കിസ്ഥാൻ ഇപ്പോൾ നേരിടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. ചിലയിടങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് മൂവായിരം രൂപ വരെയാണ് വില. പലയിടത്തും ഭക്ഷണ സാധനങ്ങൾ ലഭ്യമല്ല. ഭക്ഷ്യവസ്തുക്കൾക്ക് വേണ്ടി ആളുകൾ വഴക്കിടുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Read More

ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമൊപ്പമുള്ള പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രം വൈറൽ. ‘എപ്പോഴും പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കൾ’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവെച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ 42-ാമത്തെ ചിത്രമാണിത്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പതാനിയാണ് നായിക. 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഹിന്ദി അവകാശം 100 കോടി രൂപയ്ക്കാണ് വിറ്റുപോയത് എന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു.  ‘കാതൽ’ എന്ന മലയാള ചിത്രത്തിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നതിനാൽ പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘കാതൽ’.

Read More

സാന്റിയാഗോ: അത്ലെറ്റിക്കോയെ വീഴ്ത്തി റയൽ മാഡ്രിഡ് കോപ്പാ ഡെൽ റേ സെമി ഫൈനലിൽ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലാണ് പ്രധാന എതിരാളികളായ അത്ലെറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയൽ അവസാന നാലിൽ ഇടം നേടിയത്. അധിക സമയം നീണ്ടുനിന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ വിജയിച്ചത്. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സന്ദർശകരാണ് ആദ്യം ലീഡ് നേടിയത്. 19-ാം മിനിറ്റിൽ അൽവാരോ മൊറാത്തയാണ് അവർക്കായി ഗോൾ നേടിയത്. 79-ാം മിനിറ്റിൽ റോഡ്രിഗോ റയലിനായി ആദ്യ ഗോൾ നേടി. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഡിഫൻഡർ സ്റ്റെഫൻ സാവിച്ച് എക്സ്ട്രാ ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് അത്ലറ്റിക്കോയ്ക്ക് കിട്ടിയ ആദ്യ തിരിച്ചടി. വൈകാതെ കരീം ബെൻസിമയിലൂടെ റയൽ ലീഡ് നേടി. എക്സ്ട്രാ ടൈമിന്‍റെ അവസാന മിനിറ്റിൽ വിനീഷ്യസും ഒരു ഗോൾ നേടിയതോടെ റയൽ വിജയം ഉറപ്പിച്ചു.

Read More