തിരുവനന്തപുരം; സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം ശിവശങ്കർ ഉപയോിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തി. കേസന്വേഷണം തുടങ്ങി അഞ്ചു മാസം പിന്നിട്ടശേഷമാണ് ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തിയത്. ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ നൽകിയ മൊഴി. എന്നാൽ മറ്റു ഫോണുകളിൽനിന്ന് ശിവശങ്കർ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നതായി സ്വപ്ന ഇഡിയ്ക്ക മൊഴി നൽകിയിരുന്നു. മൂന്നാമതൊരു ഫോൺ കൂടിയുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ഫോണും കണ്ടെടുക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
പുതിയ ഫോൺ കണ്ടെടുത്തതോടെ കസ്റ്റംസും ഇഡിയും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. ഫോണിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്ന ഫോണിലേക്കു വന്ന വാട്സാപ്പ് ചാറ്റുകളുടെയും വോയ്സ് കോളുകളുടെയും ഉറവിടം അന്വേഷിച്ചതോടെയാണ് ശിവശങ്കറിന്റെ രണ്ടാമത്തെ ഫോൺ കണ്ടെടുത്തത്.
ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ ആദ്യം മുതൽ നൽകിയിരുന്ന മൊഴി. എന്നാൽ സ്വപ്ന സുരേഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തെളിവുകൾ മുന്നോട്ടുവെച്ചപ്പോൾ ശിവശങ്കർ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ഈ ഫോൺ ബന്ധുവിനെ ഏൽപ്പിച്ചതായും അദ്ദേഹം സമ്മതിച്ചു.
കണ്ടെടുത്ത ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടി കസ്റ്റംസും ഇഡിയും തുടങ്ങി. നേരത്തെ ആദ്യം പിടിച്ചെടുത്ത ഫോണിലെ വിവരങ്ങൾ സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് സ്വർണക്കടത്തിൽ ശിവശങ്കറിനുള്ള ബന്ധം പുറത്തുവന്നത്. പുതിയതായി കണ്ടെടുത്ത ഫോണിലെ വിവരങ്ങൾ എൻഐഎയ്ക്ക് നൽകുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.