തിരുവനന്തപുരം: സ്ത്രീകളെ പൊതുവേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിലപാട് ഇന്നത്തെ പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ്. സ്ത്രീകൾ മുഖ്യധാരയിലെത്തിയത് നവോത്ഥാന നായകരും പുരോഗമനവാദികളായ സ്ത്രീകളും പുരുഷന്മാരും നടത്തിയ നിരന്തര പോരാട്ടങ്ങളിലൂടെയാണ്. രാജ്യം കടന്നുവന്ന ഇരുണ്ട കാലഘട്ടത്തെ മറന്നുകൊണ്ടുള്ള സമീപനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ പെൺകുട്ടികളും സ്ത്രീകളും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടി തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിൽ കഴിവ് തെളിയിച്ചുവരികയാണ്. ജനാധിപത്യ സംവിധാനത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമടക്കം മികച്ച ഭരണാധികാരികളായി സ്ത്രീകൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ രാഷ്ട്രപതി ഒരു വനിതയാണ്. ഇന്ദിരാഗാന്ധി ദീർഘകാലം ഇന്ത്യയെ നയിച്ച ചരിത്രവുമുണ്ട്. വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന പെൺകുട്ടികൾ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനും പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങളിലും തുല്യാവകാശമുണ്ട്. അതിനാൽ സ്ത്രീകളെ മാറ്റിനിർത്തുന്ന സമീപനങ്ങൾ കേരളത്തിനോ ഇന്ത്യയ്ക്കോ ലോകത്തിനോ മാതൃകയാകില്ലെന്നും അവർ വ്യക്തമാക്കി.
അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. അതേസമയം, രാജ്യത്തെ സ്ത്രീകൾ ഭരണഘടനാപരമായി തുല്യനീതിക്കും തുല്യാവകാശങ്ങൾക്കും അർഹരായ വ്യക്തികളാണെന്ന യാഥാർഥ്യം അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. ഭൂരിഭാഗം ആളുകളും സ്വന്തം മതവിശ്വാസങ്ങൾ പിന്തുടരുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ജീവിക്കുന്നത്. കേരളത്തിലെ പൊതുസമൂഹം സ്ത്രീകൾക്ക് നൽകുന്ന പിന്തുണ സന്തോഷകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ വനിതകൾ പ്രഗത്ഭരായ ഭരണാധികാരികളായി പ്രവർത്തിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് പറയുന്നത് കാലത്തിന് നിരക്കാത്തതും പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്തതുമായ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.

