തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി സമർപ്പിക്കുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്റ്റംബർ രണ്ട് ബുധനാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും.
പൊതുഅവധി ഇല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ 5.30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിക്കുക.
ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റു സന്ദർശകരെ കാണുക.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് നേടിയവർക്കും നിശ്ചിത സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർക്ക് വേഗത്തിൽ പരാതി സമർപ്പിക്കാനും സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ട് പരാതി നൽകാം. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

