തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂർ അയ്യങ്കാളി സ്കൂളിന് സമീപമാണ് സംഭവം.
ഏറ്റുമാനൂരിലെ വീട്ടിൽനിന്ന് കാറുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ടൈറ്റസ് കുര്യൻ. വാഹനം വെങ്ങാനൂരിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു.
കാർ റോഡരികിലേക്ക് ഒതുക്കിനിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനം പിന്നോട്ടുനീങ്ങി സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറി. ഇതോടെ തീ കൂടുതൽ ശക്തമായി പടർന്നു.
കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും യാത്രക്കാരും സംഭവം ശ്രദ്ധിച്ചത്. നാട്ടുകാരിൽ ചിലർ കാറിന്റെ പിൻവശത്തെ ചില്ലും വാതിലും തകർത്ത് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ കനത്ത തീയും പുകയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല.
വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യന്റേതാണെന്ന് കണ്ടെത്തിയത്. ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം രാത്രിയിൽ വീട്ടിൽനിന്ന് കാറുമായി പുറപ്പെട്ടതാണെന്ന് വ്യക്തമായി. മരിച്ചത് ടൈറ്റസ് തന്നെയാണെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു.
എം. വിൻസെന്റ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാറിലുണ്ടായ സാങ്കേതിക തകരാറാണോ മറ്റെന്തെങ്കിലും കാരണമാണോ തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഫോറൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചു. പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനാഫലത്തിനും ശേഷമേ മരണകാരണത്തിലും തീപിടിത്തത്തിന്റെ സാഹചര്യത്തിലും കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.

