
മനാമ: തുടർച്ചയായി രണ്ട് വർഷം പൊതുയോഗം ചേരാത്ത സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ സിവിൽ സൊസൈറ്റി സംഘടനകളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് നിർദേശം.
ബന്ധപ്പെട്ട സംഘടനകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുയോഗം വിളിച്ചുചേർക്കുകയും ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം. മാർഗനിർദേശം ആവശ്യമുള്ള സംഘടനകളുടെ ഭരണസമിതികൾ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായ നില ക്രമപ്പെടുത്താത്ത സംഘടനകൾക്കെതിരെ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടികൾ സ്വീകരിച്ചേക്കും. സംഘടന പിരിച്ചുവിടുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സിവിൽ സൊസൈറ്റി സംഘടനകൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കാര്യക്ഷമവും സുസ്ഥിരവുമായ സിവിൽ സൊസൈറ്റി മേഖല ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ മേൽനോട്ട നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം.


