മനാമ: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ ഒഴിവാക്കിയ അമേരിക്കയുടെ തീരുമാനത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു. സിറിയയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും പുനർനിർമാണ–വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും തീരുമാനം നിർണായകമാകുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയയുടെ പട്ടികയിലെ പദവി ഔദ്യോഗികമായി പിൻവലിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അറിയിച്ചു.
രാജ്യത്തെ നിക്ഷേപ–വികസന അവസരങ്ങൾ വിപുലീകരിക്കാനും ആഗോള സാമ്പത്തിക, ധനകാര്യ സംവിധാനങ്ങളിലേക്ക് സിറിയയെ വീണ്ടും സംയോജിപ്പിക്കാനും നടപടി സഹായിക്കുമെന്ന് മന്ത്രാലയം വിലയിരുത്തി.
സിറിയയെ പിന്തുണയ്ക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങളെയും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെയും ബഹ്റൈൻ പ്രശംസിച്ചു.
സിറിയയുടെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം, ഭൗമിക അഖണ്ഡത എന്നിവയ്ക്ക് ബഹ്റൈൻ നൽകുന്ന ഉറച്ച പിന്തുണ മന്ത്രാലയം ആവർത്തിച്ചു. സിറിയൻ ജനതയുടെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുന്നതിനൊപ്പം അറബ്–അന്താരാഷ്ട്ര വേദികളിലെ രാജ്യത്തിന്റെ സജീവ പങ്കാളിത്തം ശക്തിപ്പെടുത്താനും തീരുമാനം സഹായിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

