തിരുവനന്തപുരം: മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതികരണം പക്ഷപാതപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു. ഹിന്ദു വിശ്വാസങ്ങൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസം പൂർത്തിയായിട്ടും സംസ്ഥാനത്ത് മാറ്റമോ വികസനമോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നതിനുള്ള കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അപകടകരമായ രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം ആരോപിച്ചു.
സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
“മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസങ്ങൾക്കെതിരായ വിദ്വേഷപരാമർശങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?” രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. എന്നാൽ അധികാരം ലഭിച്ചതോടെ ശബരിമലയെയും അയ്യപ്പവിശ്വാസികളെയും സർക്കാർ മറന്നുവെന്നും തങ്ങളിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരെ കോൺഗ്രസ് വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രീണനത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയമാണ് സർക്കാരിന്റെ ആദ്യ 100 ദിവസങ്ങളിൽ പ്രകടമായതെന്നും സാധാരണ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന നടപടികൾക്കുപകരം ഭിന്നിപ്പിച്ച് ഭരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങളെ ന്യായീകരിക്കാനാകില്ല. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സണ്ണി എം. കപിക്കാടിനെതിരെ സർക്കാർ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

