ഓസ്ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. 89 വയസ്സായിരുന്നു. ഓസ്ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 6.35ന് രാജാവ് സമാധാനപരമായി വിടവാങ്ങിയതായി നോർവേ രാജകൊട്ടാരം ഔദ്യോഗികമായി അറിയിച്ചു. 35 വർഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അവസാനമായത്.
1937 ഫെബ്രുവരി 21ന് ജനിച്ച ഹരാൾഡ്, രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി നോർവേ ആക്രമിച്ചതിനെ തുടർന്ന് ബാല്യത്തിന്റെ ഒരു ഭാഗം അമേരിക്കയിൽ അഭയാർഥിയായാണ് ചെലവഴിച്ചത്. പിതാവ് കിരീടാവകാശി ഓലാവും മുത്തച്ഛൻ ഹാക്കോൺ ഏഴാമൻ രാജാവും അക്കാലത്ത് ലണ്ടനിൽനിന്നാണ് രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. യുദ്ധത്തിനുശേഷം നോർവേയിലേക്ക് മടങ്ങിയ ഹരാൾഡ് പിന്നീട് ഓക്സ്ഫഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തി.
1968ൽ സാധാരണ കുടുംബത്തിൽനിന്നുള്ള സോൻജ ഹരാൾഡ്സനെ അദ്ദേഹം വിവാഹം ചെയ്തു. സോൻജയെ വിവാഹം ചെയ്യാൻ അനുമതി ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന ഹരാൾഡിന്റെ നിലപാട് രാജകുടുംബത്തിന്റെ പരമ്പരാഗത വിവാഹരീതികളിൽ മാറ്റത്തിന് വഴിയൊരുക്കി.
പിതാവ് ഓലാവ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തെ തുടർന്ന് 1991 ജനുവരി 17നാണ് ഹരാൾഡ് അഞ്ചാമൻ നോർവേയുടെ സിംഹാസനത്തിലെത്തിയത്. ‘എല്ലാം നോർവേയ്ക്കുവേണ്ടി’ എന്ന രാജകീയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച അദ്ദേഹം ജനങ്ങളോട് അടുത്തുനിന്ന ഭരണാധികാരിയെന്ന നിലയിൽ വലിയ സ്വീകാര്യത നേടി.
2011ലെ ഓസ്ലോ–ഉട്ടോയ ഭീകരാക്രമണത്തിൽ 77 പേർ കൊല്ലപ്പെട്ടപ്പോൾ രാജ്യത്തിന് ആശ്വാസവും ആത്മവിശ്വാസവും പകർന്ന അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016ൽ വിവിധ മതവിഭാഗങ്ങളെയും കുടിയേറ്റക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്ന നോർവേയെയാണ് രാജ്യം പ്രതിനിധീകരിക്കുന്നതെന്ന് പ്രഖ്യാപിച്ച പ്രസംഗവും അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന അധ്യായങ്ങളിലൊന്നായി.
അവസാന വർഷങ്ങളിൽ ഹൃദയസംബന്ധമായ അസുഖങ്ങളും അണുബാധകളും ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പാർലമെന്റിന് നൽകിയ പ്രതിജ്ഞ ജീവിതകാലം മുഴുവൻ പാലിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തെ തുടർന്ന് മകൻ കിരീടാവകാശി ഹാക്കോൺ, ഹാക്കോൺ എട്ടാമൻ എന്ന പേരിൽ നോർവേയുടെ പുതിയ രാജാവായി അധികാരമേൽക്കും.

