കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് കേരള ഹൈക്കോടതി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള സർക്കാരിന്റെ ഉത്തരവാദിത്വത്തെ സ്വകാര്യ ഒത്തുതീർപ്പിലൂടെ തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തൃശൂർ ചാലക്കുടി സ്വദേശിയായ അമ്പതുകാരന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പ്രതിക്ക് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് അമ്മ സത്യവാങ്മൂലം നൽകിയെങ്കിലും സംഭവം നടന്നിട്ടില്ലെന്ന് അതിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മകളുടെ താൽപര്യവും ഭാവിയും അവഗണിച്ചുള്ള ഒത്തുതീർപ്പ് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളി.

