മനാമ: ആവശ്യമായ സുരക്ഷാ അനുമതികളും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏതാനും ബഹ്റൈൻ പൗരന്മാർക്ക് സിറിയയിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന സംഭവത്തിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി നടപടി ആരംഭിച്ചു. അംഗീകൃത ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് ഭരണപരമായ നടപടികൾ സ്വീകരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.
അതോറിറ്റിയുടെ അനുമതിയില്ലാതെ വിനോദസഞ്ചാര യാത്രകൾ സംഘടിപ്പിച്ചതായി കണ്ടെത്തിയ ഒരു ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് അടച്ചുപൂട്ടി. ബഹ്റൈനിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി.
ആവശ്യമായ അനുമതികളും പെർമിറ്റുകളും ലഭിക്കുന്നതിന് മുമ്പ് യാത്രകൾ സംഘടിപ്പിക്കുകയോ അംഗീകൃത വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്ന ഓഫീസുകൾക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വിനോദസഞ്ചാര, മതപരമായ യാത്രകൾ സംഘടിപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രാജ്യത്തെ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷാ അനുമതികളും പെർമിറ്റുകളും മറ്റ് നടപടിക്രമങ്ങളും ട്രാവൽ ഓഫീസുകൾ പൂർത്തിയാക്കണം. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഒഴിവാക്കാൻ കഴിയുന്ന തടസ്സങ്ങൾ, കാലതാമസം, ബുദ്ധിമുട്ടുകൾ എന്നിവയിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യേണ്ടത് ഓഫീസുകളുടെ ഉത്തരവാദിത്വമാണെന്നും അതോറിറ്റി വ്യക്തമാക്കി.
സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്നും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.

