കൊച്ചി: മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. മജിസ്ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സി.ഐ. വിനോദ് വലിയാറ്റൂർ എന്നിവർക്കാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്. ഇവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
മലപ്പുറം മുൻ എസ്.പി. സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശവും കോടതി നിലനിർത്തി. മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും, അവ നിയമപരമായി നിലനിൽക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി പരാതി ഉയർന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹായം തേടി യുവതി പൊന്നാനി പോലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം എന്നാണ് പരാതിയിൽ പറയുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ എസ്.എച്ച്.ഒ ആയിരുന്ന വിനോദ് വലിയാറ്റൂർ യുവതിയുടെ വീട്ടിലെത്തുകയും അവിടെവച്ച് പീഡിപ്പിച്ചതായുമാണ് ആരോപണം. തുടർന്ന് ഡിവൈഎസ്പി വി.വി. ബെന്നിയും യുവതിയെ ലൈംഗികമായി അതിക്രമിച്ചതായി പരാതിയിലുണ്ട്.
ഇതിന് പിന്നാലെ പരാതി നൽകാൻ എത്തിയപ്പോൾ മലപ്പുറം മുൻ എസ്.പി. സുജിത് ദാസും യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണം. കേസിൽ ഹൈക്കോടതി ഹർജി തള്ളിയതോടെ തുടർനടപടികൾക്ക് വഴി തുറന്നു.

