
മോസ്കോ: യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ആരംഭിച്ചതായി റിപ്പോർട്ട്. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ ഉത്പാദനത്തെ ബാധിച്ചതോടെയാണ് ലോകത്തിലെ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യക്ക് പുറത്തുനിന്ന് ഇന്ധനം എത്തിക്കേണ്ട സാഹചര്യം ഉണ്ടായത്.
റഷ്യയിലെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിരകൾ രൂപപ്പെട്ടതായും പെട്രോൾ വില റെക്കോർഡ് നിരക്കിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിസന്ധി നിയന്ത്രിക്കാൻ ചില മേഖലകളിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തിയതായും വിവരമുണ്ട്. രാജ്യത്തെ പല ടൈം സോണുകളിലും ഇന്ധനക്ഷാമത്തിന്റെ ആഘാതം അനുഭവപ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോൾ രണ്ട് വലിയ ടാങ്കറുകളിലായി റഷ്യയിലേക്ക് അയച്ചതായാണ് വിവരം. അയൽരാജ്യമായ ബെലാറസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നായി പ്രതിമാസം 4 ലക്ഷം ടൺ വരെ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യയുടെ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ രാജ്യത്തെ ഇന്ധനവിതരണത്തെ ബാധിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മന്ത്രിമാരുടെ യോഗത്തിൽ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ റഷ്യൻ പാർലമെന്റ് നികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ഇന്ധന ഇറക്കുമതിക്ക് സബ്സിഡി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം, റഷ്യൻ സൈന്യത്തിന് സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകിയെന്നാരോപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്ന നാല് ഇന്ത്യൻ കമ്പനികളെ യു.എസ് കരിമ്പട്ടികയിൽ നിന്ന് നീക്കി. യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ ആണ് ഇവരെ വിലക്കുപട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ഹൈദരാബാദിലെ ആർ.ആർ.ജി എഞ്ചിനീയറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീൻസ് ലിമിറ്റഡ്, അഹമ്മദാബാദിലെ ഗാലക്സി ബെയറിംഗ്സ് ലിമിറ്റഡ്, ഡൽഹിയിലെ ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് വിലക്കിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ കമ്പനികൾ.


