
ഒളിവിലുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായും ബന്ധമുള്ള നേപ്പാൾ പൗരന്മാർ ഉൾപ്പെടെ ഒമ്പത് പേരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.ഓപ്പറേഷനിടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും മറ്റ് നിർണായക തെളിവുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, അറസ്റ്റിലായവർക്ക് ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളുമായി ബന്ധമുണ്ട്. ദാവൂദ് ഇബ്രാഹിമും ഐഎസ്ഐയും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ അറസ്റ്റ്.

പ്രതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. രാജ്യത്തുടനീളമുള്ള സുപ്രധാന സർക്കാർ-തന്ത്രപ്രധാന സ്ഥാപനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധനാലയങ്ങൾ എന്നിവ ലക്ഷ്യമിടാനുള്ള ചുമതലയാണ് ഈ സംഘത്തിന് ലഭിച്ചിരുന്നതെന്ന് സ്പെഷ്യൽ സെൽ വ്യക്തമാക്കി. ഊർജ്ജ നിലയങ്ങൾ, ആണവ നിലയങ്ങൾ, പവർ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പവർഹൗസുകൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓപ്പറേഷന്റെ ഭാഗമായി പ്രതികളിൽ നിന്ന് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.


