
ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നാവിക ഉപരോധം അമേരിക്കൻ സൈനിക നടപടികളുടെ തുടർച്ചയാണ്. വെടിനിർത്തൽ കരാറുണ്ടായിട്ടും അമേരിക്കയുടെ നീക്കം കരാർ ലംഘനമാണ്. നാവിക ഉപരോധം ക്ഷമിക്കാൻ ഇനിയും ഇറാന് കഴിയില്ലെന്നും പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി.

‘ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ്. നാവിക ഉപരോധം എന്ന പേരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്, ഉറച്ച നിലപാടുകൾക്കും സ്വാതന്ത്ര്യത്തിനും വില നൽകേണ്ടി വരുന്ന ഒരു രാഷ്ട്രത്തിന് നേരെ സൈനിക നീക്കങ്ങൾ വ്യാപിപ്പിക്കുന്നതാണ്. അനീതി നിറഞ്ഞ ഈ സമീപനം തുടരുന്നത് അസഹനീയമാണ്.’ പെസഷ്കിയാൻ എക്സിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണെന്ന് പെസഷ്കിയാൻ അഭിപ്രായപ്പെട്ടു. എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിദേശ ശക്തികളുടെ നീക്കങ്ങൾ പരാജയപ്പെടുമെന്നും മസൂദ് പെസഷ്കിയാൻ കൂട്ടിച്ചേർത്തു.


