
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ കടുത്ത പോരാട്ട ചൂടിലാണ്. സിറ്റിങ് എംഎൽഎ മത്സരിക്കുന്നു എന്നതിലുപരി കഴിഞ്ഞ അഞ്ച് വർഷമായി വാർത്തകളിൽ ഇടം പിടിച്ച വ്യക്തി കൂടിയാണ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ ഇടത് തരഗം ആഞ്ഞ് വീശിയ 2021ൽ മൂവാറ്റുപുഴയിൽ അത്രകണ്ട് ഏശിയില്ല. അന്ന് സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഐയുടെ എൽദോ എബ്രഹാമിനെ തോൽപ്പിച്ചാണ് മുവാറ്റുപുഴ മണ്ഡലത്തിൽ കുഴൽനാടൻ കാലെടുത്തുവെക്കുന്നത്.
സർക്കാരിനെതിരെ വിമർശനങ്ങളിൽ ഏർപ്പെടുന്ന കുഴൽനാടൻ സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതും, അതിൽ തള്ളിയതും കൊണ്ടതുമായ അപ്പീലുകളും വാർത്തകളിൽ ഇടം നേടിയിരുന്നു. സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ മണ്ഡലത്തിലെ വികസനം മനപൂർവ്വം വൈകിപ്പിച്ചെന്നും ജനം ഇതിന് മറുപടി പറയുമെന്നും വിജയം സുനിശ്ചിതമെന്നുമാണ് കുഴൽനാടൻ പറയുന്നത്.
വീണ്ടും രണ്ടാം അംഗത്തിനിറങ്ങുന്ന കുഴൽനാടന് വെല്ലുവിളിയുമായി എത്തുന്നത് സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായ എൻ അരുൺ ആണ്. കഴിഞ്ഞ തവണ കൈവിട്ടു പോയ പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാനായൽ അരുണിന് കാര്യങ്ങൾ എളുപ്പമാകും. നാട്ടുകാരനെന്നതും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയും ചലച്ചിത്ര, നാടക പ്രവർത്തനങ്ങളിലൂടെയും മണ്ഡലത്തിന് സുപരിചിതനാണെന്നതും അരുണിനും അനുകൂല ഘടകമാണ്. ജില്ലാ പഞ്ചായത്തിലേക്ക് വാളകം ഡിവിഷനിൽ നിന്നും മത്സരിച്ച് അരുൺ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2001ന് ശേഷം മണ്ഡലത്തിൽ മാറി മാറി ഇരു മുന്നണികളെയും തുണച്ചിരുന്നതും ഇത്തവണ ആവർത്തിക്കുകയാണെങ്കിൽ എൻ അരുണിന് സാധ്യതയേറും.


