
ബാറ്റെടുത്ത കാലം ഉള്ളില്‍ ജനിച്ച വലിയ ലക്ഷ്യമാണ് അയാള്‍ക്ക് മുന്നിലുള്ളത്, ഏകദിന ലോകകപ്പ്. ശാരീരക്ഷമതയേയും കൈകളുടെ വേഗതയേയും പ്രായം കീഴടക്കുന്നുവോയെന്ന ചോദ്യങ്ങള്‍ ഒരു വശത്തുണ്ട്. യുവപ്രതിഭകളുടെ നിര പിന്നില്‍ നില്ക്കുന്നു. മുപ്പത്തിയൊൻപതിലേക്ക് എത്താൻ അധികനാള്‍ ഇനി ബാക്കിയില്ല. 65 ദിവസങ്ങള്‍ നീളുന്ന ഐപിഎല്‍, അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറുമടങ്ങുന്ന സംഘം ആ ബാറ്റിലേക്ക് ഉറ്റുനോക്കും. മുംബൈ ഇന്ത്യൻസിന്റെ കുപ്പായത്തില്‍ തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ഒരു ഐപിഎല്‍ സീസണിന് ആ മനുഷ്യൻ ഒരുങ്ങുന്നു, രോഹിത് ഗുരുനാഥ് ശര്‍മ. ജയിക്കാനാകുമോ ഈ പരീക്ഷണം?
രോഹിത് പിന്നണിയില്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. നെറ്റ്സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു. ഇത് രോഹിതിന്റെ പുതിയ വേർഷനാണ്. കൂടുതല്‍ പ്രതിബദ്ധത പ്രകടമാണ്, ശാരീരിക ക്ഷമയും മെച്ചപ്പെടുത്തിയിരിക്കുന്നു. ഞങ്ങളെ മുന്നില്‍ നിന്ന് രോഹിത് തന്നെ നയിക്കുമെന്ന് കരുതുന്നു, മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലകനായ മഹേല ജയവർധനെ പറഞ്ഞവസാനിപ്പിച്ചു. ക്രിക്കറ്റിലെ വിശുദ്ധ വസ്ത്രവും ടി20ഐ കുപ്പായവും അഴിച്ചുവെച്ചതിന് ശേഷം സമാനതകളില്ലാത്ത അധ്വാനമാണ് രോഹിത് നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമാകുന്ന കരിയറില്‍ ഒരുപക്ഷേ ആദ്യമായി സംഭവിക്കുന്നത്.
എന്നാല്‍, ദശാബ്ദങ്ങള്‍ പിന്നിടുന്ന ലെഗസിയായിരിക്കില്ല 2027 ഏകദിന ലോകകപ്പിലെ രോഹിതിന്റെയോ അല്ലെങ്കില്‍ കോഹ്ലിയുടേയും സാധ്യതകളെ ഉറപ്പിക്കുക. അത് മൈതാനത്തെ അവരുടെ പ്രസക്തികൊണ്ടായിരിക്കും. ലോകകപ്പിനുള്ള ഒരു മിനി ഓഡിഷനായിരിക്കും ഐപിഎല്‍ എന്നത് ഉറപ്പിക്കാം. ഏകദിന ഫോർമാറ്റില്‍ മാത്രം കളിക്കുന്നതിനാല്‍ ഒരു മോശം പരമ്പരയ്ക്ക് ശേഷം അത് തിരുത്താൻ കാത്തിരിക്കേണ്ടി വരുന്ന കാലം ചെറുതായിരിക്കില്ല. മറ്റ് ഫോർമാറ്റുകളുടേയും ഭാഗമായവരെ ബാധിക്കാത്ത ഒന്ന്. രോഹിതിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.


