
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ, അടൂർ പന്തളം പ്രതാപൻ, ചവറ കെ ആര് രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയൻകീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയൻ, അരുവിക്കര വിവേക് ഗോപൻ, കോവളം ടി എൻ സുരേഷ്, നെയ്യാറ്റിൻകര രാജശേഖരൻ നായര്‍ എന്നിവര്‍ മത്സരിക്കും. ഇതോടെ ആകെ 97 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആയി. കോൺഗ്രസ് വിട്ട ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവരെയാണ് ബിജെപി സ്ഥാനാർഥികൾ ആക്കിയിട്ടുള്ളത്. ആർജെഡി വിട്ട് ഐഎസ്ജെഡിയിൽ ചേർന്ന ടി എൻ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാർഥിയാകാൻ വേണ്ടിയായിരുന്നു സുരേഷ് ആർ ജെ ഡി വിട്ടത്.
സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നത്. 2021ൽ ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന ബി എസ് അനൂപും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ എസ് അരുൺ രാജുമാണ് ബിജെപിയിൽ എത്തിയത്. ഇരുവർക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. ബി എസ് അനൂപ് ചിറയിൻകീഴിലും അരുൺ രാജ് ചടയമംഗലത്തും എൻഡിഎ സ്ഥാനാർത്ഥികളാകുകയും ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു അരുൺ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോണ്‍ഗ്രസ് വിട്ടത്. പ്രാദേശിക എതിർപ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.
അതേസമയം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് കരമന ജയനെ ആണ്. എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവിധ ചർച്ചകൾ നടന്നിരുന്നുവെങ്കിലും സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ തീരുമാനിച്ചതെന്നാണ് സൂചന.


