
ശ്രീനഗർ: ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകാനിരിക്കെ, പാകിസ്ഥാന് വീണ്ടും പ്രതിസന്ധി. സിന്ധി നദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ശേഷം രാവി നദിയിലെ അധിക ജലവും പാകിസ്ഥാനിലേക്ക് ഒഴുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. വേനൽ അടുക്കുന്നതോടെ രാവി നദിയിലെ വെള്ളവും ലഭ്യമല്ലാതാകുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്.
രാവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അധിക ജലം നിർത്തലാക്കുമെന്ന് ജമ്മു കശ്മീർ ജലവിഭവ മന്ത്രി ജാവേദ് അഹമ്മദ് റാണ വ്യക്തമാക്കി. വരൾച്ച ബാധിതമായ കത്വ, സാംബ ജില്ലകളെ സംബന്ധിച്ച് ഷാപൂർ കണ്ടി പദ്ധതി നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സംഭരണ സൌകര്യം ഇല്ലാത്തതിനാൽ രാവിയിൽ നിന്ന് പാകിസ്ഥാനിലേക്കാണ് വെള്ളം ഒഴുകിയിരുന്നത്. എന്നാൽ ഇനി അണക്കെട്ടിൽ ശേഖരിക്കുന്ന വെള്ളം ഈ ജില്ലകൾക്കായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വെള്ളം പഞ്ചാബിലേയും ജമ്മു കശ്മീരിലെയും ജില്ലകളിലേക്ക് കനാൽ വഴി തിരിച്ചുവിടും. പഞ്ചാബിലെ 5000 ഹെക്ടറിലേറെയും ജമ്മു കശ്മീരിലെ 32,173 ഹെക്ടറിലേറെയും സ്ഥലത്ത് ഈ പദ്ധതിയിലൂടെ വെള്ളം എത്തിക്കാനാവും.
1979ലാണ് ഷാപുർകാണ്ടി അണക്കെട്ട് സംബന്ധിച്ച് ഇന്ത്യ ആലോചന നടത്തുന്നത്. 1982 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. എന്നാൽ അതിനു ശേഷം നിർമാണം ദീർഘകാലം മുടങ്ങി. 2018ലാണ് വീണ്ടും പദ്ധതിക്ക് വേഗം കൈവന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല എന്ന കനത്ത തീരുമാനം ഇന്ത്യ എടുത്തു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പിന്നാലെ ഷാപുർകാണ്ടി ഡാമിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചു. 3,394.49 കോടി രൂപയാണ് പദ്ധതി ചെലവ്.


