ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ കൊച്ചുമകൻ റാസ ദാറിനെതിരെ ലാഹോർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, പണം തട്ടൽ, ബ്ലാക്ക്മെയിലിംഗ് എന്നീ ആരോപണങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാസ ദാർ ഉൾപ്പെടെ അഞ്ച് പേരെ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഡച്ച്, വെനിസ്വേലൻ പൗരത്വമുള്ള രണ്ട് വിദേശ വനിതകളാണ് പരാതിക്കാർ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതിന് പിന്നാലെ തങ്ങൾ ക്രൂരതയ്ക്ക് ഇരയായതായി ഇവർ ആരോപിക്കുന്നു.
സിംഗപ്പൂരിൽ വെച്ച് പ്രതികളിൽ ചിലരുമായി പരിചയപ്പെട്ടതിനെ തുടർന്നാണ് ഇവർ ലാഹോറിലെത്തിയത്. പാകിസ്ഥാനിൽ എത്തിയ ഉടൻ തന്നെ തങ്ങളെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും തുടർച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.
പ്രതികൾ തങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ആവശ്യപ്പെട്ടതായും, പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കൂടാതെ, തങ്ങളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൊല്ലുമെന്നും അവയവങ്ങൾ വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ ആരോപിച്ചു. എഫ്.ഐ.ആറിൽ പേരുള്ള അഞ്ച് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

