
ന്യൂഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( E D ) ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന് പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.
ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്.
കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്കല് തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പി രാധാകൃഷ്ണനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നീട് രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പി രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റിയിരുന്നു. തനിക്കെതിരായ നടപടി പ്രതികാരനടപടിയാണെന്നും, സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.


