
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ പരാമർശത്തിൽ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് താക്കീത് ചെയ്തു. ഇരു നേതാക്കളുടെയും മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്.
ബോധപൂർവം പാർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു. പാർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം ക്ഷുഭിതനായി സംസാരിച്ചതായാണ് വിവരം. ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതര തെറ്റാണ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് എക്സിക്യൂട്ടീവും വിലയിരുത്തി.
അതേസമയം, സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ നേതാക്കൾ പറഞ്ഞില്ല. കമല സാദനന്ദനും കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോർന്നിരുന്നത്. ഇതിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയെ ഫോണിൽ വിളിച്ചു നേതാക്കൾ ഖേദം അറിയിച്ചിരുന്നു.
