മനാമ: ഫ്ലെക്സി പെർമിറ്റ് കൈവശം വെച്ചിരുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നതിന് ശേഷം സ്പെഷലൈസ്ഡ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളിൽനിന്ന് 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിൽ എൽ.എം.ആർ.എ അറിയിച്ചു. ഇതിൽ 19,442 അപേക്ഷകൾ അംഗീകരിച്ചു.
ആദ്യ പാദത്തിൽ 2426 അപേക്ഷകൾ ലഭിച്ചപ്പോൾ രണ്ടാം പാദത്തിൽ 22,394 അപേക്ഷകളാണ് ലഭിച്ചത്. ഇത് വിപണിയെ സുസ്ഥിരമാക്കാനും അനധികൃത തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രതികൂല ഫലങ്ങൾ പരിമിതപ്പെടുത്താനും സഹായിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. അതേസമയം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായതായി എൽ.എം.ആർ.എയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 90,899 പുതിയ അപേക്ഷകളാണ് ഈ വർഷം ലഭിച്ചത്. 2022 രണ്ടാം പകുതിയിൽ ഇത് 1,14,097 ആയിരുന്നു. വീട്ടുജോലിക്കാർക്കുള്ള അപേക്ഷകളും ഈ വർഷം ആദ്യ പകുതിയിൽ കുറഞ്ഞിട്ടുണ്ട്. 12,294 അപേക്ഷകളാണ് ഈ മേഖലയിലേയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 17,653 ആയിരുന്നു. ഫ്ലെക്സി വിസയിലുള്ള പ്രവാസികളും സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലാത്തവരും എൽ.എം.ആർ.എ പ്രത്യേക കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. സന്ദർശന വിസയിൽ വരുന്നവരുടെ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് എൽ.എം.ആർ.എ അറിയിച്ചിരുന്നു.