ചെന്നൈ: മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ 22കാരി മരിച്ചു. ജൂലായ് 2ന് ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രീതി എന്ന യുവതി ചെന്നൈയിലെ ആശുപത്രിയിൽ ഇന്നലെയാണ് മരിച്ചത്. പ്രീതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മോഷണശ്രമം നടന്നത്. കോട്ടൂർപുരത്തിൽ നിന്ന് തിരുവൻമിയൂരിലേയ്ക്ക് പോകാൻ എം ആർ ടി എസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രീതി. ട്രെയിനിൽ നല്ല തിരക്കായിരുന്നതിനാൽ വാതിലിന്റെ വശത്തായിരുന്നു പ്രീതി നിന്നിരുന്നത്. ഇതിനിടെ രണ്ട് യുവാക്കൾ പ്രീതിയുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും തടയുന്നതിനിടെ പ്രീതി ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിലേയ്ക്ക് വീഴുകയുമായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അതേസമയം, പ്രീതി വീണ സമയം പ്ളാറ്റ്ഫോമിലുണ്ടായിരുന്നവർ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ചില്ലെന്ന് സഹോദരൻ ആരോപിക്കുന്നു. ഏറെസമയത്തിന് ശേഷം ഒരു യാത്രക്കാരനാണ് പ്രീതിയുടെ മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് അവരെത്തിയാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചതെന്നും സഹോദരൻ പറഞ്ഞു .പ്രീതി ട്രെയിനിൽ നിന്ന് വീഴുന്നത് കണ്ടിട്ടും മോഷ്ടാക്കൾ ഫോണുമായി സ്ഥലം വിട്ടിരുന്നു. സൈബർ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പ്രീതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് പൊലീസ് മോഷ്ടാക്കളിലേയ്ക്ക് എത്തിയത്. ബസന്ത് നഗർ സ്വദേശി രാജുവിൽ നിന്ന് ഫോൺ പൊലീസ് കണ്ടെടുത്തു. രണ്ട് പേരിൽ നിന്ന് 2000 രൂപ കൊടുത്ത് ഫോൺ വാങ്ങിയതായി ഇയാൾ പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിമാരൻ, വിഘ്നേഷ് എന്നിവർ അറസ്റ്റിലായി. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.