പാലക്കാട്: മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എം.പി. ഷാഫി പറമ്പിൽ ആരോപിച്ചു. കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണ് ഡിവിഷൻ മാറ്റമെന്നും അദ്ദേഹം വിമർശിച്ചു.
ഭരണപരമായ സൗകര്യമാണ് പുനഃക്രമീകരണത്തിന്റെ മാനദണ്ഡമെങ്കിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ ആവശ്യം പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് നീട്ടാനുള്ള നീക്കങ്ങൾക്ക് ബിജെപി നേതാക്കൾതന്നെ തടസ്സം സൃഷ്ടിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
വിഷയത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കെ.പി.സി.സി ഉടൻ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

