കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത വിധിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിധി വിചിത്രമാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും സതീശൻ ആരോപിച്ചു. ഈ വിധി പുറപ്പെടുവിക്കാൻ ഒരു വർഷത്തെ കാലതാമസം എടുത്തത് എന്തിനെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇപ്പോഴും തീരുമാനമുണ്ടാകില്ലായിരുന്നു. ലോകായുക്തയെ ഭീഷണിപ്പെടുത്തി ലഭിച്ച ഉത്തരവാണിതെന്നാണ് സംശയം. വിധി അനിശ്ചിതമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണയിലെത്തിയാൽ ഈ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും സതീശൻ ആരോപിച്ചു.