തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിലെ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ.എസ് ശശികുമാർ. നീതിക്കായി സുപ്രീം കോടതിയിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വാദം പൂർത്തിയായിട്ടും ലോകായുക്ത ഇതുവരെ വിധി പ്രസ്താവിക്കാത്തതിന് കാരണം ഇത് ഭിന്നവിധിയായതിനാലാകും. ഹൈക്കോടതിയുടെ നിർദേശം വന്നതിനാലാണ് വിധി പറയാൻ ലോകായുക്ത കോടതി തയ്യാറായത്. ജഡ്ജിമാരിൽ ഒരാൾ സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞത് ശ്രദ്ധേയവും ഗൗരവമുള്ളതുമാണ്.
ഒരു ജഡ്ജി പ്രതികൂലമായി വിധിയെഴുതിയതിനാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകണം. സമ്മർദം ചെലുത്തി കേസ് നീട്ടിക്കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിൻ കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ ഹർജിയിൽ അത് അനുവദിക്കില്ലെന്നും നീതിക്കായി സുപ്രീം കോടതിയിൽ പോകേണ്ടി വന്നാലും ചെയ്യുമെന്നും ഹർജിക്കാരൻ വ്യക്തമാക്കി.