എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം മധ്യസ്ഥത വഴി പരിഹരിക്കാൻ ഹൈക്കോടതി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് കൈമാറി.
കുർബാനയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം തുടരുന്നതിനാൽ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കക്ഷികളോട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ കോടതി നിർദേശം നൽകി. ഇതിനു ശേഷം ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ തീയതി തീരുമാനിക്കും.