തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പൊങ്കാലയ്ക്ക് ഉപയോഗിച്ച കല്ലുകൾ വിതരണം ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ. പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ലൈഫ് പദ്ധതി പട്ടികയിലുള്ളവർ ഉൾപ്പെടെ അർഹരായ 40 പേരെ കണ്ടെത്തിയെങ്കിലും അന്തിമ അനുമതി ആയിട്ടില്ല.
പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പൊങ്കാല കഴിഞ്ഞ് നഗരത്തിലെ പലഭാഗങ്ങളിൽ നിന്നായി മൂന്ന് ദിവസം കൊണ്ടാണ് കോർപ്പറേഷൻ കട്ടകൾ ശേഖരിച്ചത്. ഈ ചുടുകട്ടകൾക്കായി നൂറിലധികം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതിൽ നിന്നാണ് അർഹരായ 40 പേരുടെ പട്ടിക തയ്യാറാക്കിയത്.അർഹരായവർക്ക് എത്ര കട്ട വീതം നൽകണമെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി തീരുമാനം എടുക്കേണ്ടതുണ്ട്.
ശേഖരിച്ച കട്ടകൾ എണ്ണിത്തിട്ടപ്പെടുത്താനാകാത്തതാണ് കോർപ്പറേഷന് തലവേദനയായിരിക്കുന്നത്. ഏതാണ്ട് രണ്ടര ലക്ഷം കട്ടകളുണ്ടെന്നാണ് കോർപ്പറേഷന്റെ നിഗമനം. കട്ടകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ എണ്ണിത്തിട്ടപ്പെടുത്തുന്നത് എളുപ്പമല്ലെന്ന് അധികൃതർ പറയുന്നു.ഇതനുസരിച്ച് യോഗ്യതാപ്പട്ടികയിൽ ആദ്യമുള്ളവർക്ക് പതിനായിരം കട്ടകളും ബാക്കിയുള്ളവർക്ക് അയ്യായിരം കട്ടകളുമാണ് നൽകുന്നത്. കട്ടകളുടെ കണക്കെടുക്കാൻ ഒരു ലക്ഷം രൂപ ചെലവ് വരുമെന്ന് കണ്ടപ്പോൾ കോർപ്പറേഷൻ കണക്കെടുപ്പ് ഉപേക്ഷിക്കുകയായിരുന്നു.
24 ലോഡ് കല്ലാണ് കോർപ്പറേഷൻ ഇതുവരെ ശേഖരിച്ചത്. കല്ലിനായി അപേക്ഷ നൽകേണ്ട സമയം നാളെയാണ് അവസാനിക്കുന്നത്. ഇതിൽ നിന്ന് അർഹരെ കണ്ടെത്തും. അതിദരിദ്രവിഭാഗത്തിലുള്ളവർക്കാണ് കൂടുതൽ കട്ടകൾ നൽകുക.