അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനുണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി. അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങൾക്ക് അനുസൃതമായായിരിക്കും. ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സർവീസ് പുനഃരാരംഭിച്ചെന്നും നമ്മൾ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതിൽ യാഥാർഥ്യമില്ല. മറ്റു രാജ്യങ്ങൾ എപ്പോഴാണോ വിമാനങ്ങൾ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് മുടക്കമില്ലാതെ തുടരും. ഈ അവസരത്തിൽ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കണമെങ്കിൽ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തിൽ വിമാന സർവീസുകൾ ആരംഭിക്കുന്നത് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വന്ദേഭാരത് മിഷൻ നാലാംഘട്ടം ജൂലൈയിൽ തുടങ്ങും. നാലാം ഘട്ടത്തിൽ 700 വിമാനങ്ങൾ സർവീസ് നടത്തും. ഇതുവരെ 540 വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവന്നെന്നും ഹർദീപ് സിംഗ്് പുരി പറഞ്ഞു. ലോക്ക്ഡൗൺ ഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ 2,75,000 പേരെ കപ്പൽ, വ്യോമമാർഗങ്ങൾ വഴി നാട്ടിലെത്തിച്ചുവെന്ന് മന്ത്രി അറിയിച്ചു.