കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി ഇന്ന് (തിങ്കളാഴ്ച)വിധി പറയും. കഴിഞ്ഞ ദിവസങ്ങളിൽ കോടതി ഇരുപക്ഷത്തിന്റെയും വാദം കേട്ടിരുന്നു. തുടർന്ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ 10.15ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. രാവിലെ 10.30നാണ് ഹൈകോടതി വിധി പറയുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തിയതിനുശേഷം മൂന്ന് ദിവസം ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാൻ ഹൈകോടതി അനുമതി നൽകിയിരുന്നു. അറസ്റ്റ് ചെയ്യരുതെന്ന ഉപാധിയോടെയായിരുന്നു ചോദ്യം ചെയ്യൽ അനുവദിച്ചത്. തുടർന്ന് കേസിൽ ഇരുവിഭാഗത്തിന്റെയും വാദം നടന്നു.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.