
ചെന്നെെ: യുവതിയുടെ താലിമാല പിടിച്ചുവച്ച കസ്റ്റംസ് നടപടിക്കെതിരെ രൂക്ഷവിമർശനം നടത്തി മദ്രാസ് ഹെെക്കോടതി. ശ്രീലങ്കൻ സ്വദേശിയായ യുവതിയിൽ നിന്നാണ് താലിമാല അടക്കമുള്ള സ്വർണം കസ്റ്റംസ് പിടിച്ചുവച്ചത്. വിവാഹിതരായ സ്ത്രീകൾ, പ്രത്യേകിച്ചു നവവധുക്കൾ കനമേറിയ താലിമാല ധരിക്കുന്നത് സ്വാഭാവികമാണെന്നും അത് മതപരമായ ആചാരം കൂടിയാണെന്നും അടിയന്തരമായി താലി മടക്കി നൽകണമെന്നും മദ്രാസ് ഹെെക്കോടതി ഉത്തരവിട്ടു. അപമര്യാദപരമായ പെരുമാറ്റത്തിൽ താലിമാല അടക്കം പിടിച്ചുവച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.2023 ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർതൃമാതാവിനും ഭർതൃസഹോദരിക്കും ഒപ്പമാണ് ശ്രീലങ്കൻ സ്വദേശിയായ താനുഷിക ചെന്നെെയിൽ വിവാഹശേഷം എത്തുന്നത്. ചെന്നെെ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ 12 മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. 11 പവന്റെ താലി അടക്കം 288ഗ്രാം സ്വർണമാണ് കസ്റ്റംസ് യുവതിയിൽ നിന്ന് പിടിച്ചുവച്ചത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.ഗ്രീൻ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസ് വാദം കോടതി തള്ളി. സത്യവാങ്മൂലം നൽകാതെ വിദേശ പൗരന്മാർക്ക് അളവിൽ കൂടിയ സ്വർണം കൊണ്ടുപോകാനാവില്ലെന്നായിരുന്നു 1962ലെ കസ്റ്റംസ് ആക്ട് എന്ന് ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു. ഈ വാദം ജസ്റ്റിസ് കൃഷ്ണ രാമസ്വാമിയുടെ സിംഗിൾ ബെഞ്ച് തള്ളി. വിവാഹിതരായ സ്ത്രീകൾ സംസ്കാരിക ശെെലി അനുസരിച്ച് തൂക്കം കൂടിയ സ്വർണാഭരണങ്ങൾ ധരിക്കുന്നത് പതിവാണെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ രാജ്യത്തെ എല്ലാ മതങ്ങളുടെയും ആചാരങ്ങൾ മാനിക്കണമെന്നും കോടതി വിശദമാക്കി.
