
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധവുമായി കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പദ്ധതി നടപ്പിലാകുന്ന ജൂൺ 15-ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി അന്നേദിവസം കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച പ്രഖ്യാപനം സംഘടനയുടെ ഭാരവാഹി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറത്തുവന്നത്.
സ്ത്രീ വിരുദ്ധ നിലപാടല്ല സംഘടന സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ ഭാരവാഹികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാത്രമായി ആനുകൂല്യം നൽകുന്നതാണ് യുക്തിസഹമെന്നും അഭിപ്രായപ്പെട്ടു. ഉയർന്ന ശമ്പളം ലഭിക്കുന്ന സർക്കാർ ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിൽ പുനഃപരിശോധന വേണമെന്നാണ് സംഘടനയുടെ ആവശ്യം.
പുരുഷന്മാർക്കും തുല്യ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും, പൊതുഗതാഗത സംവിധാനങ്ങളിൽ സമത്വം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ, വിദ്യാർത്ഥിനികൾ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിൽ എതിർപ്പില്ലെന്നും സംഘടന വ്യക്തമാക്കി.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതിയെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾ തുടരുന്നതിനിടെയാണ് കേരള മെൻസ് അസോസിയേഷന്റെ പ്രതിഷേധ പ്രഖ്യാപനം ശ്രദ്ധ നേടുന്നത്.


