
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ഇന്ദിരാ ഗ്യാരണ്ടി പ്രകാരമുള്ള പദ്ധതിക്ക് ‘പ്രിയദർശിനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. പദ്ധതിയിലൂടെ മാസം ഏകദേശം 65 മുതൽ 70 കോടി രൂപ വരെയും വർഷം 800 കോടി രൂപ വരെയും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ നികത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി സർക്കാർ നിലവിൽ തന്നെ കെഎസ്ആർടിസിക്ക് ധനസഹായം നൽകുന്നുണ്ടെന്നും, സൗജന്യ യാത്രാ പദ്ധതിക്കായുള്ള അധിക തുകയും സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആറുമാസത്തിനകം കണ്ടെത്തണമെന്ന് കെഎസ്ആർടിസിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. മാനേജ്മെന്റ് ഈ നിർദേശം അംഗീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


