ന്യൂ ഡൽഹി: സിദ്ദീഖ് കാപ്പൻ നൽകിയ വിടുതൽ ഹർജി പരിഗണിക്കുന്നത് മാറ്റി. ലക്നൗ എൻഐഎ കോടതി കേസ് ഏപ്രിൽ 11ലേക്ക് മാറ്റി. തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് സിദ്ദിഖ് കാപ്പൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ 27 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കാപ്പൻ ജയിൽ മോചിതനായത്.
റിപ്പോർട്ടിംഗിന് പോയപ്പോഴാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാഗിൽ ഒരു നോട്ട്പാഡും രണ്ട് പേനകളും ഉണ്ടായിരുന്നു. ബാഗിൽ നിന്ന് മറ്റൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. ലഖ്നൗ ജയിലിൽ നിന്ന് മോചിതനായ കാപ്പൻ ഡൽഹിയിലായിരുന്നു താമസം. ആറാഴ്ചയ്ക്ക് ശേഷമാണ് സിദ്ദിഖ് കാപ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
2020 ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെയും മറ്റുള്ളവരെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന സിദ്ദിഖ് കാപ്പനെ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും കഴിഞ്ഞാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്.