കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഉടനടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് റ്റി.ജയപ്രകാശ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തു.
സംസ്ഥാന പോലീസ് ഇതിനകം നടത്തിയിട്ടുള്ള തെളിവുകളുടെ പ്രാഥമിക റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിബിഐ ക്ക് കൈമാറാൻ വൈകരുതെന്നും, സിബിഐ ശരിയായ ദിശയിൽ അന്വേഷണം നടത്തി മരണത്തിനു ഉത്തരവാദികളായ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സിദ്ധാർത്ഥിന്റെപിതാവ് ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാനസർക്കാരിന്റെ ഉത്തരവ് നാമമാത്രമാണെന്നും അന്വേഷണത്തിനുള്ള രേഖകൾ കൈമാറാതെ മേൽനടപടികൾ ബോധപൂർവം വൈകിപ്പിക്കുകയാണെന്നും, അതുവഴി കുറ്റവാളികളായി കണ്ടെത്തി ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടുള്ളവർക്ക് ജാമ്യം ലഭിക്കാൻ സഹായമാകുമെന്നും, തെളിവുകൾ നശിപ്പിക്കപ്പെടുമെ ന്നതും കൊണ്ട് കേസിന്റെ അന്വേഷണം സിബിഐ ഉടനടി ഏറ്റെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.