
ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നുള്ള തെരുവുനായ്ക്കളെ പ്രത്യേകം സജ്ജമാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മുൻവിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം.
ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നിർദേശിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുൻ ഉത്തരവിനെ ചോദ്യം ചെയ്തുള്ള എല്ലാ അപേക്ഷകളും കോടതി നിരസിച്ചു. മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോടതി വിശദമായ വിധിന്യായം പുറപ്പെടുവിച്ചത്.

വിധി കർശനമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി പുതിയ നിർദേശങ്ങൾ നൽകി. സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് ഉത്തരവ് നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും നേരിട്ടുള്ള നിരീക്ഷണ ചുമതല കൈമാറി.
ഇതിനായി എല്ലാ ഹൈക്കോടതികളും സ്വമേധയാ (സുവോമോട്ടോ) കേസുകൾ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ നിരീക്ഷിക്കണം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര സർക്കാരും ഉത്തരവ് നടപ്പിലാക്കിയതിന്റെ പുരോഗതി റിപ്പോർട്ട് അതത് ഹൈക്കോടതികൾക്ക് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ഹൈക്കോടതികൾ സമർപ്പിക്കുന്ന ഏകീകൃത റിപ്പോർട്ട് നവംബർ 17-ന് സുപ്രീം കോടതി പരിശോധിക്കും. ഉത്തരവുകൾ ബോധപൂർവ്വം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.


