കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
രാജപക്സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് പോയതായാണ് റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
രാജപക്സെയും ഭാര്യ അയോമ രാജപക്സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി മാലെയിൽ നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ കയറേണ്ടതായിരുന്നു, എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഷെഡ്യൂൾ ചെയ്ത പ്രകാരം മുന്നോട്ട് പോകനായില്ലെന്നും റിപ്പോർട്ടുണ്ട്.
73 കാരനായ ഗോതബയ രാജപക്സെ ജൂലൈ 9 ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. ബുധനാഴ്ച രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് രാജപക്സെ ഭാര്യയോടൊപ്പം മാലിദ്വീപിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു.
തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെ, കിട്ടിയ അവസരത്തിൽ അദ്ദേഹം രാജ്യം വിടുകയായിരുന്നു. എന്നാൽ, ഇതുവരെ ഗോതബായ രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.