മനാമ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയിലെ 18 ദശലക്ഷം വരുന്ന പ്രവാസി സമൂഹത്തെ സമ്പൂർണ്ണമായി അവഗണിച്ച ബജറ്റ് ആണെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഫോറിൻ റിസർവിൻറെ ഏകദേശം 13 ശതമാനത്തോളം സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസികളെ കേന്ദ്രബജറ്റിൽ സമ്പൂർണമായി അവഗണിച്ചു.
എണ്ണവില തകർച്ചയും സ്വദേശിവത്കരണവും കോവിഡും തൊഴിൽ നഷ്ടപ്പെടുത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പ്രവാസികളുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്ന പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും ബജറ്റിൽ യാതൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ടുപോയ പോയ പ്രവാസികളെയും യൂണിയൻ ബജറ്റ് കണ്ടില്ലെന്നു നടിച്ചു.
രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയെ മറികടക്കാനോ ജനങ്ങൾക്ക് പ്രതീക്ഷ നൽകാനോ ബജറ്റ് പര്യാപ്തമല്ല. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്ന കാര്യങ്ങൾക്കല്ല ബജറ്റ് പ്രാധാന്യം നൽകിയിരിക്കുന്നത്. സാധാരണക്കാരന്റെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും കോർപ്പറേറ്റുകൾക്ക് തഴച്ചു വളരാനുള്ള അവസരം ഉണ്ടാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. വർധിച്ച് വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുവാനോ കർഷകരുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുവാനോ ബജറ്റിനു സാധിച്ചിട്ടില്ല. നഗര മേഖലയ്ക്ക് പ്രാമുഖ്യം നൽകുകയും ഗ്രാമ മേഖലയെ അവഗണിക്കുകയും ചെയ്യുന്നതാണ് യൂണിയൻ ബജറ്റ്. പെട്രോളിയം നികുതിയിലെ വർദ്ധനവും ജി.എസ്.ടിയിലെ സ്ലാബ് മാറ്റവും വഴിയാണ് വരുമാന വർദ്ധനവിന് സർക്കാർ ശ്രമിക്കുന്നത്. രൂപയുടെ മൂല്യത്തിലെ ഗണ്യമായ ഇടിവുള്ളതിനാൽ ആദായ നികുതി പരിധി മാറ്റമില്ലാത്തത് ഫലത്തിൽ നികുതി വർദ്ധനക്ക് തുല്യമാണ്. നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 1.11 ലക്ഷം കോടിയിൽ നിന്ന് 73000 കോടിയായി വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്സിഡി, കാർഷിക സബ്സിഡി എന്നിവയുടെ തുക വെട്ടിക്കുറച്ചതും കോവിഡ് പ്രതിരോധത്തിന്റെ തുക കുറച്ചതും എല്ലാം സാധാരണ ജനങ്ങളുടെ മുതുകിൽ ഭാരങ്ങളായാണ് വരുന്നത്. രാജ്യത്ത് വിലക്കയറ്റം ശക്തിപ്പെടുത്തുന്ന നിലവിലെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ പരിതാപകരമാക്കുന്ന നിർമാണാത്മകമോ ഭാവനാത്മകോ ആയ യാതൊരു നിർദ്ദേശവും ബജറ്റാണ് എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.