ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽനിന്ന് കുരങ്ങിന്റെ തലയോട്ടി കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള വസ്തു സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തിയത്.
ഓഗസ്റ്റ് 10ന് ഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗ് സ്കാൻ ചെയ്തപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തിയത്. ഇതോടെ യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.
ചോദ്യംചെയ്യലിൽ തലയോട്ടി കുരങ്ങിന്റേതാണെന്ന് യാത്രക്കാരൻ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഇത് സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെടുന്ന കുരങ്ങിന്റേതാകാമെന്ന സംശയത്തെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചു.
തുടർ നിയമനടപടികൾക്കായി യാത്രക്കാരനെ പൊലീസിന് കൈമാറി. വന്യജീവി വകുപ്പ് നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

