റിയാദ് : സൗദി വിഷൻ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻകൂർ വിസയില്ലാതെയും ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് അനുമതി നൽകുന്നു. യൂറോപ്യൻ യൂണിയൻ (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ), യുനൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) എന്നിവിടങ്ങളിൽ സ്ഥിരതാമസ രേഖ അഥവാ പെർമനന്റ് റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കാണ് ഈ സൗകര്യം.
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലോ യുഎസ്, യുകെ രാജ്യങ്ങളിലോ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്ക് ഇനി ഉംറ നിർവഹിക്കാൻ വിസയില്ലാതെ സൗദിയിലേക്ക് വരാം. സൗദിയിൽ എത്തിയ ശേഷം ഓൺ അറൈവൽ വിസ ലഭിക്കും. വിസ ഉടമയുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും (ഫസ്റ്റ്-ഡിഗ്രി റിലേറ്റീവ്സ്) ഈ സൗകര്യം അനുവദിക്കും.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസ്ക് ആപ്പ് വഴി അവരുടെ തീർത്ഥാടനം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം. അല്ലെങ്കിൽ സൗദിയിൽ എത്തിച്ചേരുമ്പോൾ നേരിട്ട് ഉംറ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ നിർവഹിക്കാനായാലും ടൂറിസത്തിനായാലും വിസ ഓൺ അറൈവൽ ഓപ്ഷനും വിപുലമാക്കിയിട്ടുണ്ട്. ഉംറ നിർവഹിക്കാനുള്ള ഓപ്ഷൻ ട്രാൻസിറ്റ് വിസയിലും ലഭ്യമാണ്. യാത്ര ഒരു സൗദി എയർലൈൻ വഴിയാണെങ്കിൽ ഉംറ നിർവഹിച്ച് മടങ്ങാം.
അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ ഉംറ വിസകൾ അനുവദിക്കുന്നത് ഗണ്യമായി ഉയർത്തുകയെന്ന സൗദി വിഷൻ പദ്ധതികളുടെ തുടർച്ചയായാണ് ഈ നടപടി. 2020 -ൽ 76 ലക്ഷം ഉംറ വിസകൾ അനുവദിച്ചിരുന്നത് 2030 ലെത്തുമ്പോൾ 1.23 കോടിയായി ഉയരുമെന്നാണ് ഇതുസംബന്ധിച്ച കണക്കുകൾ നൽകുന്ന സൂചന.
ഉംറ തീർത്ഥാടന വിസ നടപടിക്രങ്ങൾ ഏറ്റവും ലളിതമാക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനും നിരവധി പരിഷ്കരണങ്ങളാണ് സമീപവർഷങ്ങളിൽ സൗദി നടത്തിയത്. വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് ഉംറ നിർവഹിക്കാൻ 96 മണിക്കൂർ സ്റ്റോപ് ഓവർ വിസ കഴിഞ്ഞ ഡിസംബറിൽ സൗദി ആവിഷ്കരിച്ചിരുന്നു.