തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിനു നേരെ മർക്കട മുഷ്ടികാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ കിട്ടേണ്ട പണം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രം പറയുന്നതെന്നും ഇത് ബ്ലാക് മെയിലിങ്ങാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസ് പിൻവലിച്ചാലെ പണം തരൂ എന്നാണ് കേന്ദ്രം പറയുന്നത് അത് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ്. ബ്ലാക്ക് മെയിലാണ്. കേരളത്തിന് പണം തരാനുണ്ട് എന്ന കാര്യം കേന്ദ്രം അംഗീകരിച്ചു. കേസുണ്ടെങ്കിൽ ചർച്ച ചെയ്യാൻ താത്പര്യമില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഒരു സംസ്ഥാനത്തിനുനേരെ മർക്കട മുഷ്ടി കാണിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്- കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കേസിന് പോകാതെ തന്നെ കിട്ടേണ്ട പണമാണ് 13000 കോടി രൂപ. എന്നാൽ ന്യായമായി സംസ്ഥാനത്തിന് കിട്ടേണ്ട പണം ലഭിക്കണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രം പറയുന്നതെന്ന് പറഞ്ഞ മന്ത്രി, കേന്ദ്രവുമായി തർക്കമുണ്ടാക്കി പോകണമെന്ന് സംസ്ഥാനത്തിനില്ലെന്നും കൂട്ടിച്ചേർത്തു.
ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കര്യങ്ങളൊക്കെ പരിശോധിച്ച് ന്യായമായ വിധി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ധനമന്ത്രി പറഞ്ഞു.