റിപ്പോർട്ട് -അജു വാരിക്കാട്
ഹൂസ്റ്റണ്‍: ടെക്സസിലെ മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്കു നടന്ന അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കഭിമാനമായ റോബിന് ഇലക്കാട്ട് വിജയശ്രീലാളിതനായി. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇവിടെ ഒരു ഇന്ത്യക്കാരന് ജനകീയ പോരാട്ടത്തില്‍ ഈ ഉന്നത സ്ഥാനത്ത് എത്തുന്നത്. റോബിന് ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. റോബിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഏറെ പ്രയോജനപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മിസോറി സിറ്റിയിലെ വോട്ടര്‍മാര്‍ക്കെല്ലാം സുപരിചിതനാണ് റോബിന് ഇലക്കാട്ട്. സിറ്റി കൗണ്‍സിലിലേക്കു മൂന്ന് പ്രാവശ്യം തെരഞ്ഞെക്കപ്പെട്ടിട്ടുള്ള റോബിന് മിസോറി സിറ്റിയില്‍ ശക്തമായ മത്സരം കാഴ്ചവച്ചുകൊണ്ടാണ് റണ്‍ ഓഫ് മല്‍സരത്തിന് അര്‍ഹനായത്.
ആകെയുള്ള ഒരു ലക്ഷം വോട്ടര്‍മാരില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന 18 ശതമാനം മലയാളികളുള്ള മിസ്സോറി സിറ്റിയില്‍ റോബിന് ഇലക്കാട്ടിന് മലയാളി സമൂഹത്തിന്റെ ശക്തമായ പിന്തുണ നിര്‍ണായകമായി. മലയാളി സമൂഹം ഒറ്റക്കെട്ടായിനിന്നുകൊണ്ടാണ് റോബിന്റെ വിജയം ഉറപ്പിച്ചത്.