ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഭാവി നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേർന്നു. കേന്ദ്രസർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ച് സമരം തുടരാനും യോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ തിങ്കളാഴ്ച പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ച് എത്തിയിരുന്നു.
രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലായിരുന്നു യോഗം ചേർന്നത്. 16 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക വസതി ഒഴിയാനുള്ള നിർദേശത്തിൽ രാഹുലിന് ആശങ്കയില്ലെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
കേന്ദ്രസർക്കാർ എന്തുതന്നെ ചെയ്താലും രാജ്യത്തെ ജനാധിപത്യമാണ് ഏറ്റവും വലിയ വിഷയം. അതാണ് രാഹുൽ പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുചേർന്നു. ഞങ്ങൾ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു. ഇപ്പോഴുള്ള അതേ ഊർജത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വേണുഗോപാൽ പറഞ്ഞു.