ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചതും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായി.
ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഓരോ മനസ്സിലും വന്ദേമാതരം മുഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്ര വിജയത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷമായി രാജ്യം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുർബലമായ സമ്പദ്വ്യവസ്ഥയിൽനിന്ന് ലോകശക്തിയായി ഇന്ത്യ വളർന്നു. സാങ്കേതികവിദ്യയിലും ഡിജിറ്റൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായെന്നും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മികച്ച ഫലം കാണുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി നിയമവ്യവസ്ഥ കൂടുതൽ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാനസൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിലും രാജ്യം മുന്നേറ്റം കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
സ്വയംപര്യാപ്തത പൂർണമായ അർഥത്തിൽ യാഥാർഥ്യമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതിനായി രാജ്യത്തിന്റെ കാര്യക്ഷമത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നിർണായക മേഖലകളിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 12 വർഷത്തിനിടെ ഡിജിറ്റൽ ഇടപാടുകളിൽ വലിയ വർധനയുണ്ടായി. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായെന്നും മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകൾ യാഥാർഥ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടർ, ആണവോർജ മേഖലകളിലും ഇന്ത്യ സ്വന്തം ശേഷി ശക്തിപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

