ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ വീണ്ടും പോസ്റ്ററുകൾ. ‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാസമ്പന്നനായിരിക്കേണ്ടതല്ലേ?’ എന്നെഴുതിയ പോസ്റ്ററുകളാണ് എഎപി ഓഫീസിന്റെ ചുമരിൽ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 11 പ്രാദേശിക ഭാഷകളിൽ പോസ്റ്റർ ക്യാമ്പയിൻ ആരംഭിക്കാനാണ് ആം ആദ്മി പാർട്ടി പദ്ധതിയിടുന്നത്.
ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. മാർച്ച് 22 ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകൾ പതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 100 കേസുകളിലായി ആറുപേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ രണ്ടുപേർക്കും സ്വന്തമായി പ്രിന്റിംഗ് പ്രസ്സുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്.