
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മധുര സ്വദേശിനിയായ സെൽവി (46)യാണ് അറസ്റ്റിലായത്. മുളവൂർ സ്വദേശിനിയായ വയോധിക ഡോക്ടറെ കാണുന്നതിനായി ആശുപത്രിയിൽ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു.
മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് പ്രതിയെ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സെൽവിയെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി സമാന രീതിയിലുള്ള നിരവധി കേസുകളിൽ പ്രതിക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു. കൂടുതൽ കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


