കൊച്ചി: പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് വിധിച്ച് എറണാകുളം പോക്സോ കോടതി. പോക്സോ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്നും കുറ്റങ്ങൾ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്.
മോൻസണിന്റെ ജീവനക്കാരിയുടെ മകളായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ കോടതിയിൽ വിധി പറഞ്ഞത്. മോൻസണിന്റെ വീട്ടിൽ 2019ലാണ് ആദ്യ പീഡനം നടന്നത്. പിന്നീട് പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷവും നിരവധി തവണ പീഡിപ്പിച്ചു. കേസിൽ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതേസമയം, തന്നെ ബോധപൂർവം കുടുക്കാനായി പൊലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നാണ് മോൻസൺ വാദിച്ചത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും പരാതിയിൽ ഉറച്ചുതന്നെ നിൽക്കുകയായിരുന്നു.