ന്യൂഡൽഹി: യാത്ര ചെയ്യാനായി പൊളിഞ്ഞ വിൻഡോ സീറ്റ് ലഭിച്ചതിൽ എയർഇന്ത്യയെ വിമർശിച്ച് യുവാവ്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ വിമാനത്തിലായിരുന്നു സംഭവം. വിൻഡോ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതിനായി അധിക പണം നൽകി ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയപ്പോഴാണ് യാത്രികൻ തകർന്ന നിലയിലുളള സീറ്റ് കണ്ടത്.
തുടർന്ന് ഇയാൾ വിവരം എയർ ഇന്ത്യാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തകർന്ന സീറ്റ് ശരിയാക്കാൻ എഞ്ചിനീയർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് മോശം സർവീസ് നടത്തിയതിൽ യുവാവ് ജീവനക്കാരെ ചോദ്യം ചെയ്തത്.വിൻഡോ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് ടിക്കറ്റ് തുകയെക്കാൾ ആയിരം രൂപ അധികമായി അടച്ചിരുന്നു. തകർന്ന സീറ്റ് ശരിയാക്കാൻ എഞ്ചിനീയർക്ക് പോലും സാധിച്ചില്ല. ഇതിനാണോ ഞാൻ അധികമായി പണം നൽകിയത്’- യുവാവ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറലിനെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിന് പ്രതികരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി. യാത്രക്കാരനോട് എയർഇന്ത്യ യാത്രയുമായി ബന്ധപ്പെട്ടുളള കൂടുതൽ വിവരങ്ങൾ ആരായുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.