കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിലിന്റെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എംഎൽഎ കെപി മോഹനനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.ഷെറിലിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചത്.
ഷെറിലിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പാനൂർ ഏരിയ കമ്മിറ്റി നേരത്തേ വിശദീകരിച്ചിരുന്നു. അതേസമയം, എംഎൽഎ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെപി മോഹനൻ പറഞ്ഞത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിലിൻ കൊല്ലപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണ് പരിക്കേറ്രത്.സംഭവത്തിൽ സിപിഎം പ്രാദേശിക പ്രവർത്തകരായ നാലുപേർ അറസ്റ്റിലായിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയ പറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോട്ടുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.